ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ (ഡ്രോൺ സബ്മറൈൻ) ഇറാൻ സൈന്യം പിടിച്ചെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ആഴത്തിൽ തുടർച്ചയായി പത്തുദിവസം വരെ ദൗത്യം നടത്താൻ ശേഷിയുള്ള കപ്പലാണിത്.
തങ്ങളുടെ അധീനതയിലുള്ള മൂന്ന് എണ്ണ ടാങ്കറുകൾക്കെതിരെ അമേരിക്ക ഭീഷണി ഉയർത്തുന്നതായി ആരോപിച്ച ഇറാൻ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ കടുക്കുകയാണ്. അതേസമയം ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 36 സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചു.
ഇതിനിടെ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖർഗ് ദ്വീപിലും ജസക്കിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ തിരിച്ചടിക്ക് മറുപടിയായി യുഎസ് സൈന്യത്തിന് താവളമൊരുക്കുന്ന കുവൈറ്റ്, ബഹ്റൈൻ തുറമുഖങ്ങളിലെ എണ്ണക്കപ്പലുകൾ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.